
തലശേരി :കഞ്ചാവുമായി പിടികൂടിയ രണ്ടംഗ സംഘം തലശേരി എക്സൈസ് ഓഫീസ് അടിച്ചു തകർത്തു. വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ഓഫീസിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു യുവാക്കൾ അക്രമാസക്തമായത്. ഓഫീസിലെ ഉപകാരണങ്ങളുൾപ്പടെ ലഹരിക്കടിമയായ യുവാക്കൾ അടിച്ചു പൊട്ടിച്ചു.
ഉദ്യോഗസ്ഥരെ ആക്രമിക്കാനും രണ്ടംഗ സംഘം ശ്രമം നടത്തി. യുവാക്കളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. തലശേരിയിൽ നിന്നും കഞ്ചാവുമായി പിടികൂടിയ ധർമ്മടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്.
ലഹരിവസ്തുക്കളും ആയുധങ്ങളുമായി പിടിയിലായ യുവാക്കൾ പരിസരം മറന്ന് അക്രമം നടത്തി എന്ന് തന്നെ പറയാം. സംസ്ഥാനത്തെ യുവാക്കൾ എത്രത്തോളം ലഹരിക്കടിപ്പെട്ടിരിക്കുന്നു എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. അറസ്റ്റ് ചെയ്ത് എക്സ്സൈസ് ഓഫീസിലെത്തിച്ചപ്പോൾ പ്രതിയായ ജമാൽ അക്രമാസക്തനാവുകയും എക്സൈസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ, ടേബിൾ, പെഡസ്റ്റൽ ഫാൻ എന്നിവ അടിച്ചു തകർത്തു.
തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്. ഭാഗ്യംകൊണ്ടു മാത്രമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. തലശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്. ഖലീലിൻ്റെ കൈവശം 18 ഗ്രാമും, ജമാലിൻ്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിൻ്റെ കൈയ്യിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടിയിരുന്നു.
അസി. എക്സൈസ് ഓഫീസർ സെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ വി.കെ ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി.കെ ഫൈസൽ, യു.ഷെനിത്ത് രാജ്, ജസ്ന ജോസഫ്, എം.ബീന എന്നിവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്. വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളപ്പോഴായിരുന്നു അക്രമം. കഴിഞ്ഞ ദിവസവം ഖലീലിനെ എക്സ്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.
You must log in to post a comment.