വ്ലോഗർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ
വ്ലോഗർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ
കാസർകോട്: ജീവനൊടുക്കിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മന്നിപ്പാടി സ്വദേശിയായ സന്ദേശ് (29) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമായ ചിന്നു പാപ്പു എന്ന കെ. രേഷ്‌മയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.
രേഷ്‌മയുടെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണു ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഡൂർ സ്വദേശിയായ രേഷ്‌മ, ആലന്തടുക്കയിലെ ഗംഗാധരൻ–ശൈലജ ദമ്പതികളുടെ മകളാണ്. മകൻ: ദിഹാൻ. സഹോദരങ്ങൾ: രതീഷ്, രഞ്ജിത്ത്. അയൽവാസികളാണ് രേഷ്‌മയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറായിരുന്നു ചിന്നുപാപ്പു. കാസർകോടൻ ഭാഷയിലെ അവതരണവും പാചക-യാത്രാ വീഡിയോകളുമാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്.

