ഭാര്യയുടെ വസ്ത്രധാരണരീതിമാറി,ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു;
വെബ്ഡെസ്‌ക് :-കന്യാകുമാരി ജില്ലയിലെ തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം വീട്ടിൽ പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്.
തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ ജെബ ബെർനിഷയെ (31) വെട്ടിക്കൊലപ്പെടുത്തിയത്. ഇവർക്ക് ജെബ ശോഭൻ (14), ജെബ ആകാശ് (13) എന്നീ രണ്ട് മക്കളുമുണ്ട്. എബിനേസർ ടെമ്പോ ഡ്രൈവറാണ്. ബെർനിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുകയാണ്. ട്രെയിനിൽ ദിനവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്.ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ പോയതിന് ശേഷം ബെർനിഷയുടെ വസ്ത്രരീതിയിൽ മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു. ഇതു സംബന്ധിച്ചുള്ള ഒത്തുതീർപ്പിനായി ഇരുവരെയും ബെർനിഷയുടെ പിതാവ് ജെബസിംഗ് മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഒത്തുതീർപ്പിന് ശേഷം എബിനേസറും ജെബ ബെർനിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങിയെങ്കിലും പാരയ്ക്കോട് റോഡിൽ വച്ച് വീണ്ടും ഇവർക്കിടയിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ എബിനേസർ ഷർട്ടിനുള്ളിൽ മറച്ച് വച്ചിരുന്ന അരിവാൾ കൊണ്ട് ബെർനിഷയെ വെട്ടുകയായിരുന്നു.
ബെർനിഷയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും എബിനേസർ രക്ഷപ്പെട്ടിരുന്നു. തലയിൽ വെട്ടേറ്റ ബെർനിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പൊലീസ് മൃതദേഹം ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ബെർനിഷയെ കൊലപ്പെടുത്തിയ ശേഷം എബിനേസർ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ശേഷം ഇയാൾ തന്നെ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടർചികിത്സയ്ക്കായി മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് തക്കല പൊലീസ് കേസെടുത്തു.
#thiruvanthapuram, #kanyakumari, #murder, #kerala, #breakingnews,
Discover more from politicaleye.news
Subscribe to get the latest posts to your email.