മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു
ഇടുക്കി: മണ്ണിടിച്ചിൽ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു
ഇടുക്കി : അടിമാലിയിൽ നടന്ന മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലയിൽ ദുരന്ത സാധ്യത ഉയർന്നതിനാൽ, ദുരന്ത നിവാരണ നിയമപ്രകാരം ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവ് നൽകി.മണ്ണിടിച്ചിൽ അപകട സാധ്യത കൂടുതലുള്ള എൻഎച്ച് 85 ഉൾപ്പെടെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ദേശീയപാത അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവരെ ഉൾപ്പെടുത്തിയ ടീമിനാണ് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ദേശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ, റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കങ്ങൾ ശക്തമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
ഇടുക്കി മണ്ണിടിച്ചിൽ വാർത്ത, അടിമാലി മണ്ണിടിച്ചിൽ, എൻഎച്ച് 85 മണ്ണിടിച്ചിൽ, ദേശീയപാത നിർമാണം, ഇടുക്കി ജില്ലാ കളക്ടർ, ദുരന്ത നിവാരണ നിയമം, ദേശീയപാത അതോറിറ്റി, മണ്ണിടിച്ചിൽ ദുരന്ത സാധ്യത, കേരള വാർത്തകൾ
