ഷാർജയിൽ യുവതി മരിച്ച നിലയിൽ
കൊല്ലം ∙ ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യ സതീഷ് (30) നെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ വ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഭർത്താവ് സതീഷ്, ഭാര്യയുമായി രാത്രി ഉണ്ടായ വഴക്കിന് പിന്നാലെ അജ്മാനിലേക്ക് പോയി. അജ്മാനിലേക്കുള്ള യാത്ര കഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടത്.
കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയ സതീഷ്, ശനിയാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തിരിച്ചെത്തിയത്. ആ സമയത്താണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവരും ബന്ധുക്കളും വ്യക്തമാക്കി. സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഭർത്താവിന്റെ മദ്യപാനവും അതുല്യയ്ക്ക് നേരെ നടത്തിയിരുന്ന ദേഹോപദ്രവങ്ങളും കുടുംബക്കാർ ആരോപിക്കുന്നു.

അതുല്യയുടെ ബന്ധുക്കളുടെ ആരോപണം പ്രകാരം, സതീഷ് സ്ഥിരം മദ്യപാനിയായിരുന്നു. ആദ്യം ദുബായിൽ താമസിച്ചിരുന്ന സമയത്ത് മുതൽ അതുല്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഷാർജ പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
ശനിയാഴ്ച ഷാർജ സഫാരി മാളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുതിയ ജോലി ആരംഭിക്കാനിരിക്കെയാണ് അതുല്യയുടെ ദാരുണ അന്ത്യം.
ഭർത്താവ് സതീഷ് ശങ്കർ, ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. അതുല്യ, മുൻ പ്രവാസിയായ ഇപ്പോഴത്തെ ഓട്ടോ ഡ്രൈവറായ രാജശേഖരൻ പിള്ളയുടെയും തുളസീഭായിയുടെയും മകൾ ആണ്.
അതുല്യയുടെ സഹോദരി അഖില, ഷാർജ റോളിൽ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിക്കുന്നത്. മാനസിക സമ്മർദം അനുഭവപ്പെടുന്നതായി അതുല്യ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അഖില വെളിപ്പെടുത്തുന്നു.
ദമ്പതികളുടെ ഏക മകൾ ആരാധിക (10), കൊല്ലത്ത് അതുല്യയുടെ അച്ഛന് അമ്മക്കൊപ്പം നാട്ടിൽ ആണ്.. നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.
നിയമ നടപടികൾ ആരംഭിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. അതുല്യയുടെ മരണത്തിൽ ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹമായ സാഹചര്യമാണോ എന്നത് വ്യക്തത വരുത്താൻ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്.
ഈ ദാരുണമായ സംഭവത്തിന് മുമ്പ്, കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദ പ്രദേശത്ത് കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക (33), ഒന്നര വയസുള്ള മകൾ വൈഭവിയോടൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും വലിയ ചർച്ചയായിരുന്നു.

