പിണക്കം വിട്ട് മുരളീധരൻ – വിശ്വാസ സംരക്ഷണ സംഗമത്തിൽ പങ്കെടുത്തു
ഒടുവിൽ അനുനയനം; പിണക്കം വിട്ട് മുരളീധരൻ – വിശ്വാസ സംരക്ഷണ സംഗമത്തിൽ പങ്കെടുത്തു. കെ എം ഹാരിസിനെ ഉൾപെടുത്തും
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയെച്ചൊല്ലിയുണ്ടായ അതൃപ്തിക്ക് ഒടുവിൽ പരിഹാരം. കോൺഗ്രസ് നേതാവ് കെ. മുരളീധരനെ അനുനയിപ്പിച്ച് കെ.പി.സി.സി നേതൃത്വം. കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിലും മുരളീധരൻ പങ്കെടുത്തു.
കെ.പി.സി.സി നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലും ചർച്ചകളുമാണ് മുരളീധരനെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. ഗുരുവായൂരിൽ നിന്നാണ് അദ്ദേഹം ചെങ്ങന്നൂരിലേക്ക് യാത്ര തിരിച്ചത്.
മുരളീധരന്റെ അതൃപ്തിക്ക് കാരണമായത് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് താൻ നിർദേശിച്ച പേരുകൾ പരിഗണിക്കാതിരുന്നതാണ്. ഇതിനെത്തുടർന്ന് പ്രധാന പരിപാടികളിൽ നിന്നും മാറിനിൽക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു.
വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ ചെങ്ങന്നൂരിൽ സമാപിച്ചതിന് ശേഷം മുരളീധരൻ ഗുരുവായൂരിലേക്ക് മടങ്ങിയതും പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമായി.
തുടർന്ന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ടതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയത്. .
59 ജനറൽ സെക്രട്ടറിമാരുള്ള നിലവിലെ കെ.പി.സി.സി പട്ടികയിൽ മുരളീധരൻ നിർദേശിച്ച കെ.എം. ഹാരിസിന്റെ പേരും ഉൾപ്പെടുത്തും ഇതോടെ 59 പേരുള്ള പട്ടിക 60 പേരിലേക്ക് മാറും . ഇതോടെയാണ് മുരളീധരൻ പിണക്കം വിട്ട് പാർട്ടിയുമായി വീണ്ടും കൈകോർക്കുന്നത്.

