കരാട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ; നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി;
കരാട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ; നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി;
മലപ്പുറം : എടവണ്ണപ്പാറയിലെ 17കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കൂടുതൽ പരാതികൾ. കാരട്ടെ പരിശീലകൻ വി. സിദ്ദീഖ് അലി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർഥിനി വെളിപ്പെടുത്തി.
മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മുൻ വിദ്യാർഥിനി പൊലീസിൽ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ദീഖ് അലിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എടവണ്ണപ്പാറയിലെ 17കാരി മരിച്ച പശ്ചാത്തലത്തിലാണ് അധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ മുൻ വിദ്യാർഥിനി വിവരിച്ചത്.
സ്വന്തം മകളെ പോലെ നോക്കുമെന്ന് പറഞ്ഞ് ആദ്യം മാതാപിതാക്കളുടെ വിശ്വാസം നേടാനുള്ള ശ്രമമാണ് അധ്യാപകൻ നടത്തുന്നത്. താൻ പരമ ഗുരുവാണെന്നും അർപണമനോഭാവമുള്ള കുട്ടികൾക്കേ പരമഗുരുവിന്‍റെ സാന്നിധ്യം ലഭിക്കുകയുള്ളൂവെന്നും എന്നാൽ, മാത്രമേ വിജയിക്കാൻ സാധിക്കൂ എന്നും ഇയാൾ പറയുമായിരുന്നു.
പരിശീലനത്തിന്റെ ഭാഗമായെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കുമായിരുന്നു. നെഞ്ചിൽ കൈ വെക്കുന്നത് മനസ് അറിയാൻ വേണ്ടിയാണ്. ശരീരം മുഴുവൻ അധ്യാപകൻ സ്പർശിക്കുന്ന സാഹചര്യമുണ്ടാകും.
തന്‍റെ ശരീരത്തിൽ അധ്യാപകൻ സ്പർശിക്കാത്ത ഒരു സ്ഥലവുമില്ലെന്നും മുൻ വിദ്യാർഥിനി വെളിപ്പെടുത്തി.
പൊലീസിൽ പരാതി നൽകിയപ്പോൾ അധ്യാപകന്‍റെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തി. കോളജിൽ പഠിക്കുന്ന മകൾക്ക് എന്തെങ്കിലും സംഭവിച്ചേക്കാമെന്നും അധ്യാപകൻ കൊല്ലാൻ മടിക്കില്ലന്നുമായിരുന്നു ഭീഷണി. അതിന് ശേഷമാണ് കേസ് പിൻവലിച്ചതെന്നും മുൻ വിദ്യാർഥിനി പറഞ്ഞു.
എടവണ്ണപ്പാറയിൽ മരിച്ച 17കാരിയെ നേരിട്ട് അറിയാം.
മാതാവിനെയും പിതാവിനെയും പോലെ കാണണമെന്നും മാതാപിതാക്കളാണോ അധ്യാപകനാണോ വലുതെന്നും 17കാരിയോട് ചോദിച്ചിരുന്നു. എടവണ്ണപ്പാറയിലെ കുട്ടിയുടെ മരണത്തിൽ അധ്യാപകന്‍റെ ഇടപെടൽ ഉണ്ടായേക്കാമെന്നും മുൻ വിദ്യാർഥിനി ചൂണ്ടിക്കാട്ടി.
അതേസമയം, സിദ്ദീഖ് അലിയുടെ കീഴിൽ കരാട്ടെ പരിശീലിച്ച മുഴുവൻ വിദ്യാർഥികളിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായ പെൺകുട്ടിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. പുഴയിൽ നിന്ന് വിദ്യാർഥിനിയുടെ മേൽവസ്ത്രവും ഷാളും കണ്ടെടുത്തിരുന്നു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ വാഴക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) പോക്സോ വകുപ്പ് ചുമത്തി വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയുടെ മരണമെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ നേരത്തേയും ആരോപണമുയർന്ന സാഹചര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Discover more from politicaleye.news
Subscribe to get the latest posts to your email.