12കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ | Kochi Child Assault Case
12കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
കൊച്ചി: 12 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയായ അനുപമ എം. ആചാരിയും ആൺ സുഹൃത്ത് സിദ്ധാർഥ് രാജീവ് (24) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം മുറിയിൽ കിടന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ആൺ സുഹൃത്ത് കുട്ടിയെ പിടിച്ച് നിലത്ത് തള്ളുകയും മർദിക്കുകയും ചെയ്തതായി കുട്ടി പൊലീസിനോട് മൊഴി നൽകി.
2021-ൽ വിവാഹബന്ധം വേർപിരിഞ്ഞ അനുപമ എം. ആചാരിയും മകനും എളമക്കരയിൽ ആണ് താമസം
37 കാരിയായ അനുപമ എം ആചാരി സർക്കാർ ജീവനക്കാരിയും യൂട്യൂബ് ചാനൽ ആങ്കറും ആണ് . 2021ൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം മകനോടൊപ്പം എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ലാറ്റിലാണ് താമസം.
ആൺ സുഹൃത്ത് സിദ്ധാർഥ് രാജീവ് തിരുവനന്തപുരം കല്ലറ സൗപർണിക വില്ലയിലാണ് സ്വദേശം. സ്വകാര്യ യൂട്യൂബ് ചാനൽ ജീവനക്കാരനാണ്.
കുട്ടി ഒരു സ്വകാര്യ ചാനലിനോട് ഇങ്ങനെയാണ്
“രണ്ട് വർഷമായി അമ്മയോടൊപ്പം താമസിക്കുകയാണ് ആ ചേട്ടൻ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസം സ്ഥിരമായി വീട്ടിലുണ്ട്. അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങി പോകാൻ ഞാൻ ആ ചേട്ടനോട് പറഞ്ഞു. ആ ദേഷ്യത്തില് ആ ചേട്ടൻ എന്റെ കഴുത്തിൽ പിടിച്ച് ബാത്ത്റൂമിന്റെ വശത്ത് തള്ളി. ഷോൾഡർ ഇടിച്ച് വേദനിച്ചു. കൈപിടിച്ചു ഉടക്കി. അമ്മയെ വിളിച്ചപ്പോൾ അമ്മയും ദേഷ്യം വന്ന് കൈവച്ച് മാന്തി. ഇതിനു മുമ്പും ഉപദ്രവിച്ചിട്ടുണ്ട്.”
സംഭവം 12-ാം തീയതി പുലർച്ചെ 3.30ന് ആണ് നടന്നത്. ആൺ സുഹൃത്ത് അമ്മയോടൊപ്പം മുറിയിൽ കിടന്നതിനെ കുട്ടി എതിർത്തതോടെയാണ് കുട്ടിയുടെ നേരെ ഇവർ ആക്രമണം നടത്തിയത്.
പരിക്കേറ്റ കുട്ടിയെ പിതാവാണ് എറണാകുളം നോർത്ത് പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.
അനുപമ എം ആചാരിയുടെയും സിദ്ധാർഥ് രാജീവിന്റെയും മേൽ ജുവനൈൽ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും പ്രകാരം കേസ് എടുത്തിട്ടുണ്ട്. കലൂരിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്.
കുട്ടിയെ ഇപ്പോൾ പിതാവിന്റെ സംരക്ഷണത്തിലാക്കി. ഇരുവരേയും കോടതിയിൽ ഹാജരാക്കി.

