ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും
ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും
തിരുവനന്തപുരം :ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. ദേവികുളം മുൻ എംഎൽഎയും സിപിഎമ്മിലെ മുതിർന്ന നേതാവുമായിരുന്ന എസ്. രാജേന്ദ്രൻ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുന്നത്.
ഉച്ചയ്ക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ്. രാജേന്ദ്രൻ അംഗത്വം സ്വീകരിക്കുക. 2006, 2011, 2016 വർഷങ്ങളിൽ ദേവികുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎം എംഎൽഎയായി പ്രവർത്തിച്ചിരുന്ന നേതാവാണ് അദ്ദേഹം.
ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി എസ്. രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി വ്യക്തിപരമായ ആവശ്യങ്ങളോ നിബന്ധനകളോ മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക് നീങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. നേരത്തെ ഡൽഹിയിലെത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സിപിഎം നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്. രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ബിജെപിയിൽ ചേരാനുള്ള തീരുമാനം.

