സൗദി ബസ് ദുരന്തത്തിൽ ഒരേ കുടുംബത്തിലെ 18 പേർ മരിച്ചു
സൗദി ബസ് ദുരന്തത്തിൽ ഒരേ കുടുംബത്തിലെ 18 പേർ മരിച്ചു: മൂന്ന് തലമുറകളുടെ ജീവനാണ് നഷ്ടമായത്
സൗദി അറേബ്യയിലെ മദീനയ്‌ക്ക് സമീപം നടന്ന ബസ്–ടാങ്കർ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകർക്കിടയിൽ 18 പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇവർ മൂന്ന് തലമുറകളിലായി വരുന്നവരായിരുന്നു എന്നതാണ് ദുരന്തത്തെ കൂടുതൽ വേദനാജനകമാക്കുന്നത്.
ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന ഇവരുമായി അപകടം നടക്കുന്നതിന് മുൻപും നിരന്തരം സംസാരിച്ചിരുന്നുവെന്ന് ബന്ധുവായ ആസിഫ് പറഞ്ഞു. “ഇത് ഒട്ടും താങ്ങാനാകാത്ത ദുരന്തമാണ്… ഇത്തരമൊരു നഷ്ടം വിശ്വസിക്കാനാകുന്നില്ല,” അദ്ദേഹം കണ്ണീരോടെ പ്രതികരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഹൈദരാബാദ് സ്വദേശികളാണ്.
മദീനയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെയാണ് അപകടം ഉണ്ടാകിയത്. രാത്രി വൈകി യാത്രക്കാരിൽ പലരും ഉറങ്ങിക്കിടന്നിരുന്ന സമയത്ത് ഉണ്ടായ ഇടിയുടെ ആഘാതത്തിൽ വാഹനം തീപിടിച്ചു. തീ പടർന്നതിനെ തുടർന്ന് യാത്രക്കാർക്ക് രക്ഷപ്പെടാൻ അവസരം കിട്ടിയില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
കുടുംബം മുഴുവനായി നഷ്ടപ്പെട്ട സംഭവം നാട്ടിലും പ്രവാസി സമൂഹത്തിലുമുള്ളവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
📲 𝗝𝗢𝗜𝗡 𝗣𝗢𝗟𝗜𝗧𝗜𝗖𝗔𝗟 𝗘𝗬𝗘 𝗡𝗘𝗪𝗦
