ഗർഭിണിയായ യുവതിയുടെ ആത്മഹത്യ: ഭർത്താവും മാതാവും അറസ്റ്റിൽ
യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ
തൃശൂർ :- വെള്ളാംങ്ങല്ലൂർ കാരുമാത്ര നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസില(23)യെയാണ് ഭർതൃ വീട്ടിൽ ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ഗാർഹിക പീഡനം മൂലമാണ് ആത്മഹത്യ എന്ന യുവതിയുടെ വീട്ടുകാരുടെ മൊഴി പ്രകാരമാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. രണ്ടാമത് ഗർഭിണിയായത് ഭർത്താവിനും കുടുംബത്തിനും ഇഷ്ടമാവാത്തതിനെ തുടർന്ന് ഭർത്താവ് വയറ്റിൽ ചവിട്ടിയെന്നും ഭർത്ത് മാതാവ് ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ കോതപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പതിയാശ്ശേരി സ്വദേശി കാട്ടുപറമ്പിൽ അബ്ദുൽ റഷീദിന്റെയും സെക്കീനയുടെയും മകളാണ്… മകൻ: മുഹമ്മദ് സെയാൻ.

ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ റിമാന്റിലേക്ക്
ഇരിങ്ങാലക്കുട: കരൂപടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദ് (55 വയസ്സ്) എന്നയാളുടെ മകളായ ഫസീല (23 വയസ്സ്) എന്നവർ ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ വെച്ച് 29-07-2025 തിയ്യതി രാവിലെ 06.50 മണിക്കും 08.00 മണിക്കും ഇടയിലുള്ള സമയം വീടിന്റെ മുകളിലെ ട്രസ്സ് വർക്കിന്റെ ഇരുമ്പ് സ്ക്വയർ ട്യൂബിൽ ഷാൾ ഉപയോഗിച്ച് കെട്ടി തൂങ്ങി മരണപ്പെട്ടിരുന്നു. ഗർഭിണിയായ ഫസീലയെ ഭർത്താവ് വയറ്റിൽ ചവിട്ടയതിലും ഭർത്താവിന്റെ മാതാവ് ദേഹോപദ്രവം ഏൽപിച്ചതിലും ഫസീലക്കുണ്ടായ മാനസിക വിഷമത്താലാണ് കെട്ടി തൂങ്ങി മരണപ്പെട്ടതെന്നുള്ള ഫസീലയുടെ വാപ്പ റഷീദിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഫസീലയുടെ ഭർത്താവിനെയും ഭർതൃ മാതാവിനെയും പ്രതിയാക്കി സ്തീയെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ക്രൂരതക്ക് വിധേയമാക്കുക, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ഈ കേസിലെ പ്രതികളായ കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30 വയസ്സ്), നൗഫലിന്റെ മാതാവ് റംല (58 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ് കെ.ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ എം.എസ്, എസ്.ഐ മാരായ ദിനേഷ് കുമാർ പി.ആർ, സുമൽ, പ്രസാദ്, സൗമ്യ ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ, സീമ എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത് എൻ.സി, സി.പി.ഒ. മാരായ ഷാബു എം.എം, അഖിൽ എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

🖋️ Editor’s Point:
ഗാർഹിക പീഡനം — സമൂഹത്തിന്റെ കാഴ്ചപാടിന്റ പരാജയമോ
കേരളത്തിൽ ഡിവോഴ്‌സ് നിരക്ക് കുറവായിരിക്കുമ്പോഴും, ഗാർഹിക പീഡനം മൂലമുള്ള മരണങ്ങൾ ഉയരുന്നത് നാം കാണുമ്പോൾ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് . കഴിഞ്ഞ മാസങ്ങളിലായി നിരവധി യുവതികൾ — ഗർഭിണികളടക്കം — ഭർത്താവിന്റെയോ ഭർതൃമാതാപിതാക്കളുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യേണ്ടിവന്നത്.
ഇത് സമൂഹത്തിൻ്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്ന ഭാഗത്തേക്ക് നമ്മെ നയിക്കുന്നു. “കുടുംബം തകർക്കരുത്”, “സഹിച്ച് ജീവിക്കൂ” എന്നീ ഉപദേശങ്ങൾ പലപ്പോഴും പീഡനത്തെയും അനീതിയെയും ന്യായീകരിക്കുന്ന ഉപാധികളായി മാറുകയാണ്.
ഇവിടെ ചിന്തിക്കേണ്ടത്:
- കുടുംബത്തെ നിലനിര്‍ത്തുന്നതിന് പേരിൽ, പെൺകുട്ടികളുടെ കുടുംബങ്ങളുടെ അഭിമാനം നില നിറുത്തുന്നതിനു വേണ്ടി എത്ര പെൺകുട്ടികൾ അവരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ?
- കാഴ്ചയ്ക്കുള്ള സുന്ദരമായ കുടുംബം പിന്നിലെ ദുരിതം മറയ്ക്കുന്നില്ലേ?
നാം മനസ്സിലാക്കേണ്ടത്, ഡിവോഴ്സ് ഒരു പരാജയമല്ല — പീഡനം സഹിച്ചുകൊണ്ടുള്ള ജീവിതമാണ് പരാജയം. സാമൂഹ്യ ആചാരങ്ങൾ മറികടന്ന്, സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് പ്രാധാന്യം.
സാമൂഹ്യ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഈ വിഷയത്തിൽ കൂടുതൽ ചർച്ചയും ബോധവത്കരണവും ആവശ്യമുണ്ട്.


Leave a Reply