ആദ്യം കൊറോണ അതിനു ശേഷം ബ്ലാക്ക് ഫംഗസും ഇപ്പോൾ വൈറ്റ് ഫംഗസും പകർച്ചവ്യാധികൾ ഓരോന്ന് ആയി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നു.
പട്ന: കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസിനേക്കാൾ മാരകമായ വൈറ്റ് ഫംഗസും. പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്കാനിങ് പരിശോധനയിൽ കോവിഡ് ഭേദമായ നാലു പേരിലാണു ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയത്. ഇതിലൊരാൾ പട്നയിലെ പ്രമുഖ ഡോക്ടറാണ്. ആർടി–പിസിആർ പരിശോധനയിൽ നാലു പേർക്കും കോവിഡ് നെഗറ്റീവായിരുന്നു.
വൈറ്റ് ഫംഗസ് ബാധയുള്ളവർ അതിവേഗം ഓക്സിജൻ നില താഴ്ന്നു ശ്വാസരഹിതരാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. യഥാസമയം കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയും. ശ്വാസകോശത്തിനു പുറമെ തലച്ചോർ, വൃക്ക, വായ, വയർ, സ്വകാര്യ ഭാഗങ്ങൾ തുടങ്ങിയവിടങ്ങളിലും വൈറ്റ് ഫംഗസ് ബാധയ്ക്കു സാധ്യതയുണ്ട്.
കോവിഡ് ചികിൽസയുടെ ഭാഗമായി ദീർഘനാൾ ഓക്സിജൻ നൽകേണ്ടി വരുന്ന രോഗികൾക്കാണ് ബ്ലാക്ക് ഫംഗസിനെ പോലെ വൈറ്റ് ഫംഗസ് ബാധയുമുണ്ടാകാൻ സാധ്യതയുള്ളത്. ഈർപ്പമുള്ള അന്തരീക്ഷവും ഫംഗസ് ബാധയ്ക്ക് ഇടയാക്കും. പ്രമേഹ രോഗികൾക്കും ഫംഗസ് ബാധയ്ക്കു സാധ്യത കൂടുതലാണ്. കോവിഡ് രോഗികളിൽ പ്രത്യക്ഷപ്പെടുന്ന പുതിയ ലക്ഷണങ്ങളെ കുറിച്ചു ഡോക്ടർമാർ ജാഗ്രത പുലർത്തണമെന്നാണു നിർദേശം..
#സാമൂഹിക അകലം പാലിക്കുക, #കൈകൾ സാനിറ്റൈസ് ചെയ്യുക
#വ്യക്തി ശുചിത്തവും പരിസര ശുചിത്തവും ഉറപ്പ് വരുത്തുക.