ഇത് പുതിയ ചരിത്രം സാക്ഷി.കാലം സാക്ഷി. പിണറായി സർക്കാർ രണ്ടാം വരവിന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം:തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാംസർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ.

കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ല.

ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ജനപ്രതിനിധികൾക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പുറമേ പ്രതിസന്ധി ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നൽകിയ കൊല്ലത്തെ സുബൈദുമ്മയെയും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.

മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്.

Leave a Reply