കോഴിക്കോട്: റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.
കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയിലായിരുന്നു യാത്രക്കാരൻ വീണത്. കാരപറമ്പ് നെല്ലിക്കാവ് റോഡിൽ പീടിക കണ്ടി വീട്ടിൽ പി. ശ്രീരാജാണ് പരാതിക്കാരൻ.
സംഭവത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജൂലൈ 8-ന് രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റതിന് പുറമെ സ്ക്കൂട്ടറും മൊബൈൽ ഫോണും തകർന്നിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ തോളെല്ലിന് പരിക്കേറ്റ ശ്രീരാജ് ചികിൽസയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. വേങ്ങേരിയിൽ ബൈപാസ് നിർമ്മാണം നടക്കുന്നതിനാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് അപകടത്തിനു കാരണമായ കുഴിയുള്ളത്.
You must log in to post a comment.