𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പ്രാർത്ഥനാ വേളകളില്‍ കടകൾ തുറക്കാം. പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിന് മാറ്റം വരുത്തി സൗദി അറേബ്യ.

റിയാദ്: നമസ്‌കാര സമയങ്ങളിൽ സാധാരണ കടകൾ ഉൾപ്പെടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും തുറക്കാൻ അനുമതി നൽകി സൗദി അറേബ്യ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. പ്രാർത്ഥനാ സമയങ്ങളിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപനങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ എന്ന രീതിയിലാണ് സർക്കാർ തീരുമാനം.

തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനം. രോഗവ്യാപന സാധ്യത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. തുറന്നുവച്ചിരിക്കുന്ന കടകൾ ഇടയ്ക്ക് അടക്കാതിരിക്കുകയാണ് വേണ്ടത്. ആവശ്യക്കാർ വന്ന് ഷോപ്പിങ് നടത്തി പോകുന്നതിനാൽ കൂടുതൽ ആളുകൾക്ക് കൂടി നിൽക്കേണ്ടി വരില്ല- ഫെഡറേഷൻ വ്യക്തമാക്കി.

പ്രാർത്ഥനാ വേളകളില്‍ കടകൾ അടയ്ക്കുന്ന, പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. പ്രാർത്ഥനയ്ക്കായി തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും തടസ്സമാകാത്ത രീതിയിൽ പുതിയ ക്രമീകരണങ്ങൾ നടത്താനും ഫെഡറേഷൻ നിർദേശം നൽകിയിട്ടുണ്ട്.