വെബ്ഡെസ്‌ക് :-നോട്ട് നിരോധിച്ചത് പോലെ ഒരു ദിവസം രാജ്യം മുഴുവനും പെട്രോളും നിരോധിക്കുമോ ? കഴിഞ്ഞ ദിവസം മുംബയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ പെട്രോളിനോട് ബൈ പറയുമെന്ന് ഏറെ ആത്മവിശ്വാസത്തോടെയാണ് പ്രഖ്യാപിച്ചത്. കാരണം ഹരിത ഇന്ധനം വ്യാപകമായി ഉപയോഗിക്കുന്നതോടെ അഞ്ച് വർഷത്തിന് ശേഷം രാജ്യത്ത് വാഹനങ്ങളിൽ പെട്രോൾ ഉപയോഗിക്കുന്നതിന്റെ ആവശ്യം ഇല്ലാതെയാകുമെന്നാണ് മന്ത്രിയുടെ വിശ്വാസം. മഹാരാഷ്ട്രയിലെ അകോലയിൽ പഞ്ചബ്രാവു ദേശ്മുഖ് കൃഷി വിദ്യാപീഠം കേന്ദ്രമന്ത്രിയ്ക്ക് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച ചടങ്ങിലാണ് വിപ്ലവകരമായ പ്രഖ്യാപനം നിതിൻ ഗഡ്കരി നടത്തിയത്.
ഭാവിയിൽ കർഷകർ ഭക്ഷണം നൽകുന്നവർ മാത്രമല്ല, ഊർജദാതാക്കളായി മാറേണ്ടതിനെ കുറിച്ചും കേന്ദ്ര മന്ത്രി ആശയം പങ്കുവച്ചു. കേവലം വിളകൾ നട്ടുപിടിപ്പിച്ചുകൊണ്ട് കർഷകർക്ക് അവരുടെ ഭാവി മാറ്റാൻ കഴിയില്ല, പകരം ഉപയോഗപ്രദമായ സാങ്കേതിക വിദ്യകൾ കൂടി പഠിക്കണം. ഗ്രീൻ ഹൈഡ്രജൻ, എത്തനോൾ, മറ്റ് ഹരിത ഇന്ധനങ്ങൾ എന്നിവയുടെ നിർമ്മാണം പെട്രോൾ ഉപയോഗം കുറയ്ക്കും. ഗ്രീൻ ഹൈഡ്രജൻ കിലോയ്ക്ക് 70 രൂപയ്ക്ക് വിൽക്കാമെന്നും ആഴത്തിലുള്ള കിണർ വെള്ളത്തിൽ നിന്നും വേർതിരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.’പൂർണ്ണ വിശ്വാസത്തോടെ, അഞ്ച് വർഷത്തിന് ശേഷം രാജ്യത്ത് നിന്ന് പെട്രോൾ അപ്രത്യക്ഷമാകുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കാറുകളും സ്‌കൂട്ടറുകളും ഒന്നുകിൽ ഗ്രീൻ ഹൈഡ്രജൻ, എത്തനോൾ ഫ്‌ളെക്സ് ഇന്ധനം, സിഎൻജി, അല്ലെങ്കിൽ എൽഎൻജി എന്നിവയിലായിരിക്കും,’ അദ്ദേഹം പറഞ്ഞു. ഇതോടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ചെലവ് വെട്ടിക്കുറയ്ക്കുക മാത്രമല്ല പരിസ്ഥിതിയെ സംരക്ഷിക്കാനും കഴിയും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക വളർച്ച 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താൻ കൃഷി ഗവേഷകരോടും വിദഗ്ദ്ധരോടും ചടങ്ങിൽ ഗഡ്കരി അഭ്യർത്ഥിച്ചു

You must log in to post a comment.