യു.എ.പി.എ. കേസുകളിൽ അന്വേഷണ കാലാവധി 90 ദിവസം സുപ്രിംകോടതി; ഏറ്റവും കൂടുതൽ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും;

ന്യൂസ്‌ ഡസ്ക് :-യു.എ.പി.എ. കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം മാത്രമെന്ന് നിഷ്കർഷിച്ച് സുപ്രിംകോടതി. ഇത്തരം കേസുകളിൽ അന്വേഷണം മൂന്ന് മാസം കൊണ്ട് പൂർത്തിയായില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിക്കും. അന്വേഷണത്തിനുള്ള സമയം നീട്ടി നൽകണമെന്ന ഏജൻസികളുടെ ആവശ്യത്തിൽ യു.എ.പി.എ. കോടതികൾക്ക് തീരുമാനമെടുക്കാം. സമയം നീട്ടി നൽകിക്കൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.

2008ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒരു നിയമമല്ല നിയമവിരുദ്ധ പ്രർത്തന തടയൽ നിരോധന നിയമം അല്ലെങ്കിൽ യു.എ.പി.എ. (Unlawful Activities Prevention Act ). മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് യു.എ.പി.എ വീണ്ടും ഭേദഗതി വരുത്തി അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ പലകാലങ്ങളിലായി നിലനിന്നിരുന്ന ഭീകരപ്രവർത്തനങ്ങൾ നിരോധിക്കൽ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത നിയമങ്ങളുടെ പതിപ്പാണിത്.

TADA (Terrorist and Disruptive Activities (Prevention) Act 1985, അതിനു ശേഷം കൊണ്ടുവന്ന POTA (Prevention of Terrorism Act, 2002) എന്നിവയ്ക്ക് ശേഷം ഭേദഗതികളോടെ യു.എ.പി.എ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു. 1967ൽ അവതരിപ്പിച്ച യു.എ.പി.എ ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി അതേ വർഷം ഡിസംബർ 30ന് പ്രസിഡന്റിന്റെ അനുമതിയും ലഭിച്ച് നിയമമാകുകയായിരുന്നു.

ടാഡ, പോട്ട നിയമങ്ങൾ മനുഷ്യാവകാശങ്ങൾക്ക് മേൽ കൈകടത്തുന്നതായും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നിയമങ്ങൾ പിൻവലിക്കുന്നത്. 1989,91,93 വർഷങ്ങളിൽ ടാഡ നിയമത്തിൽ ഭേദഗതികൾ വരുത്തിയിരുന്നു. എന്നാൽ ഭീകരവാദികൾക്കെതിരെയല്ല ഇവ പ്രയോഗിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1995ൽ നിയമം പിൻവലിക്കുന്നത്. എന്നാൽ അപ്പോഴേക്കും ടാഡ പ്രകാരം 76,000 പേർ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ രണ്ടുശതമാനത്തിൽ താഴെ മാത്രമുള്ളവരെയാണ് കുറ്റക്കാരായി കണ്ടെത്തിയതും ശിക്ഷാ നടപടികൾ ഏറ്റുവാങ്ങിയതും. അതിനു ശേഷം അവതരിപ്പിക്കപ്പെട്ട POTA നിയമവും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിൽ നിന്നാണ് 2004ൽ അത് പിൻവലിക്കുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. യു.എ.പി.എക്കെതിരെ കേരളത്തിൽ ചർച്ചകൾ നടക്കുമ്പോഴും അതിന്റെ ഇരകളുടെ കാര്യത്തിൽ വിവേചനം നടക്കുന്നു എന്നതും വിമർശനമായി വന്നിരുന്നു.

Leave a Reply