കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം, സി.ഐ അടക്കം അഞ്ച് പൊലീസുകാർക്ക് ഗുരുതര പരിക്ക്, ജീപ്പ് കത്തിച്ചു;
വെബ് ഡസ്ക് :- കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമത്തിൽ ഗുരുതര പരിക്കേറ്റു. അക്രമികൾ ഒരു പൊലീസ് ജീപ്പ് തകർക്കുകയും മറ്റൊന്ന് കത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥർ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച അർധരാത്രിയോടെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന മണിപ്പൂർ, നാഗാലൻഡ് സ്വദേശികളായ തൊഴിലാളികളാണ് അക്രമം നടത്തിയത്. ക്രിസ്മസ് കരോൾ സംബന്ധിച്ച തൊഴിലാളികൾക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം നേരിൽകണ്ട പ്രദേശവാസിയാണ് വിവരം കുന്നത്തുനാട് പൊലീസിനെയും പൊലീസ് കൺട്രോൾ റൂമിനെയും അറിയിച്ചത്. ഇതേതുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ നൂറോളം വരുന്ന തൊഴിലാളികൾ തടഞ്ഞുവെച്ചു. ശേഷം പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് വാനിനും പ്രദേശവാസികൾക്കും നേരെയും തൊഴിലാളികൾ കല്ലെറിഞ്ഞെന്ന് ദൃക്സാക്ഷി സരുൺ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സംഘം ക്യാമ്പ് ചെയ്യുന്നു