പ്രണയങ്ങൾ അതിക്രമങ്ങൾക്ക് വഴിമാറുന്നുവോ? പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു;

കോഴിക്കോട് :-: ദേശീയപാതയില്‍ തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു.തിക്കോടി കാട്ടുവയല്‍ മാനോജിന്‍റെ മകള്‍ കൃഷ്ണപ്രിയ (22)യാണ് മരിച്ചത്.
അയല്‍വാസി വലിയ മഠത്തില്‍ മോഹനന്‍റെ മകന്‍ നന്ദകുമാര്‍ (26) വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ കൃഷ്ണപ്രിയയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നന്ദകുമാര്‍ ചികിത്സയിലാണ്.
തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തില്‍ പ്രൊജക്‌ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് യുവതി. ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിട്ടുള്ളൂ.
പത്ത് മണിയോടെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് റോഡരികില്‍ വെച്ച്‌ തര്‍ക്കം മൂത്ത് അക്രമണത്തിലേക്ക് നീങ്ങി. കൈയ്യില്‍ കരുതിയ ബോട്ടിലിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വയം ദേഹത്തും ഒഴിച്ച യുവാവ് ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തുകയായിരുന്നു.
യുവതി പ്രേമഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടു.
പൊള്ളലേറ്റ ഇരുവരെയും ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മാറ്റിയിരുന്നു. പയ്യോളി സി.ഐ കെ.സി സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

Leave a Reply