ലോക് ഡൗണ്‍ ഇളവിന്റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്പന. 51 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് ഷോപ്പുകളിലൂടെ മാത്രം വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്.
സീസണ് കാലയളവില്‍ ഉള്ളതിനേക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് ഇന്നലെ നടന്നത്. ആകെയുള്ള 265 ഔട്ട് ലെറ്റുകളിള്‍ 225 എണ്ണം ആണ് ഇന്നലെ തുറന്നിരുന്നത്. ബാറുകളിലെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളിലെയും വില്പന കൂടി കണക്കാക്കുമ്പോള്‍ 80 കോടിയുടെ മദ്യ വില്പന ഇന്നലെ നടന്നെന്നാണ് നിഗമനം.
തമിഴ്നാട് കേരള അതിര്‍ത്തിയിലുള്ള പാലക്കാട് തേങ്കുറിശ്ശി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 69 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. മദ്യ വില്പന മുടങ്ങിയ കാലയളവില്‍ 1500 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ബെവ്കോയുടെ കണക്ക്.
ബുധനാഴ്ച 225 ഔട്ട്ലെറ്റുകളാണ് തുറന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല.