സമ്പൂർണ്ണ ലോക്ക്ഡൗൺ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്.

തിരു:-സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകളുമുണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.

അന്തർജില്ലാ യാത്രകളടക്കം വിലക്കി, പൂർണമായും അടച്ചിട്ടുള്ള ലോക്ക്ഡൗൺ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്നാണ് പൊതുവികാരം. ഇതിനാൽ നിയന്ത്രണങ്ങൾ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക്  കേന്ദ്രീകരിക്കും.  മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.

രണ്ടാംതരംഗത്തിന്‍റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായവും. എന്നാൽ പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും.  ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറക്കും. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.

Leave a Reply