കൊച്ചി:-ആരാധനാലയങ്ങളെ ഒഴിവാക്കാൻ ദേശീയപാതകളുടെ അലൈൻമെൻറ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അനാവശ്യമായും നിസാര കാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പിൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാത വികസനത്തിന്റെ അലൈൻമെൻറ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പൊതുതാൽപര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകൾ സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരുവിഭാഗം പൗരൻമാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികൾ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകൾ വികസനത്തിൻറെ ഭാഗമാണ്. രാജ്യത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.