കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ.കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഹർജി നൽകിയ എംവി സുരേഷ് സാമ്പത്തിക തിരിമറി കേസിലെ പ്രതിയാണ്. കരുവന്നൂർ ബാങ്കിൽ തന്നെ ക്രമക്കേട് നടത്തിയതിന് ഇയാൾക്കെതിരെ കുറ്റപത്രമുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് ഹർജി നൽകിയിരിക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ്. നിരവധി വ്യാജ രേഖകൾ അന്വേഷണത്തിൽ കണ്ടെത്തി. അനധികൃതമായ ചില വായ്പകൾ പാസാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നിലവിലെ പ്രതികളിൽ മാത്രമല്ല തട്ടിപ്പിൽ പങ്കുള്ള എല്ലാവരിലേക്കും അന്വേഷണമുണ്ട്. 12 ഡയറക്ടർ ബോർഡ് അംഗങ്ങളടക്കം 18 പേരെ പ്രതിചേർത്തു. സംശയമുള്ള അക്കൗണ്ടുകൾ ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ പരിശോധിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.