കെ – റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറില്ല,ആർ എസ് എസ് നെയും എസ് ഡി പി ഐ യെയും രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി;

വെബ് ഡസ്ക് :-നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇപ്പൊ വേണ്ട എന്ന് അവർ പറയുന്നു. ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിൻ്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ നിന്ന് പിന്മാറില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.


എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികൾ കരുതുന്നു. തങ്ങൾ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ് ഡി പി ഐ കരുതുന്നത്. എസ്.ഡി.പി.ഐ യും ആർ.എസ്.എസും പരസ്പരം വളമാകുന്നു. വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.ഒമിക്രോണിൽ നല്ല ജാഗ്രത കാണിക്കണം. വാക്സിനെടുക്കാത്തവർ വേഗം എടുക്കണം. ബിജെപിയെ നേരിടുന്നതിൽ പ്രാദേശിക പാർട്ടികളെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകും. കണ്ണൂരിൽ ചേരാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply