𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

International air fares are likely to drop by up to 40 per cent;

അന്താരാഷ്ട്ര വിമാന സര്‍വീസ് നിരക്കുകള്‍ 40 ശതമാനം വരെ കുറയാന്‍ സാധ്യത;

വെബ് ഡസ്ക് :-പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും പഴയപടി ആകുന്നതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്രാ നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന സര്‍വീസുകള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.

വിമാന സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡ് മഹാമാരിക്ക് മുമ്പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് ഇക്‌സിഗോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാര്‍ച്ച് 27 മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ വിമാനസര്‍വീസുകള്‍ പഴയ രീതിയിലേക്ക് എത്തുന്നത്.

നിയന്ത്രണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയമാണ് നിര്‍ണായക തീരുമാനം സ്വീകരിച്ചത്. സര്‍വീസുകള്‍ പുനഃരാരംഭിക്കുമെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ക്കായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവും നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നതോടെ 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടായത്.

വേനല്‍ക്കാല ഷെഡ്യൂളുകള്‍ മുതല്‍ സര്‍വീസുകള്‍ പുനഃരാംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകള്‍ കുറഞ്ഞതും ഭൂരിഭാഗം പേരും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതുമാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ വ്യോമയാന മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.