മക്ക:-ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. അറുപതിനായിരം ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. മലയാളികൾ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. മിനായിൽ താമസിക്കുന്നതോടെ ആരംഭിക്കുന്ന ഹജ്ജ് കർമങ്ങൾ 5 ദിവസം നീണ്ടു നിൽക്കും.
‘അല്ലാഹുവേ, നിന്റെ വിളിക്ക് ഞാൻ ഉത്തരം നൽകുന്നു’ എന്നർത്ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന മന്ത്രമുരുവിട്ട് കൊണ്ട് തീർഥാടകർ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീർഥാടകർ തമ്പു്കളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്.
ഇന്ന് ഉച്ച മുതൽ നാളെ പുലർച്ചെ വരെ മിനായിൽ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കർമം. മിനായിലെ തമ്പു്കളിലും മിന ടവറുകളിലുമായി താമസിക്കുന്ന തീർഥാടകർ നാളെ പ്രഭാത നിസ്‌കാരം വരെ ആരാധനാ കർമങ്ങളിൽ മുഴുകും.
നാളെയാണ് ഹജ്ജിൻറെ പ്രധാന കർമമായ അറഫാ സംഗമം. ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തുന്ന തീർഥാടകർ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും. ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തുന്ന തീർഥാടകർ മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കും. വ്യാഴാഴ്ച ഹജ്ജ് കർമങ്ങൾ അവസാനിക്കും.
60,000 ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.
നൂറുക്കണക്കിന് മലയാളികൾക്കും ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കർമങ്ങൾ നടക്കുക. കോവിഡ് വാക്‌സിൻ എടുത്ത 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണു ഹജ്ജിന് അനുമതിയുള്ളത്.
You must log in to post a comment.