മലപ്പുറം : ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായി പരാതി.
ബിനാമി ഇടപാടിലാണ് തട്ടിപ്പ് എന്നാണ് ആക്ഷേപം. മഞ്ചേരിയിലെ ആലുക്കലില്‍ ചിലര്‍ക്ക് ഫിറോസ് കുന്നുംപറമ്ബില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇതിനായി ഫണ്ട് സ്വരൂപിച്ച് ബിനാമി ഇടപാടുകള്‍ നടത്തുന്നുവെന്നാണ് ഫിറോസിനെതിരെ ഉയരുന്ന ആക്ഷേപം. അതേസമയം, ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനായി ആലുക്കലിലെത്തിയ ജനം ടിവിയുടെ ചാനല്‍ സംഘത്തെ ഫിറോസ് കുന്നുംപറമ്പിലിന്റെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ചാരിറ്റിയുടെ പേരില്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കോടിക്കണക്കിന് രൂപയാണ് ഫിറോസ് കുന്നുംപറമ്പിൽ കൈപ്പറ്റുന്നത്. എന്നാല്‍ ഇതിനൊന്നും തന്നെ വ്യക്തമായ രേഖകള്‍ ഇല്ല. ഇത്തരത്തില്‍ ലഭിക്കുന്ന പണം ബിനാമി ഇടപാടുകള്‍ക്കായി വിനിയോഗിക്കുന്നതായാണ് നാട്ടുകാരും ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ക്ക് കത്ത് നല്‍കിയതായി പ്രദേശവാസി പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഫിറോസ് കുന്നുംപറമ്പിൽ .