വെബ്ഡെസ്‌ക്:- കേരളത്തിലെ റോഡുകളിൽ കുഴികൾ നിറഞ്ഞ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്ത് നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യമൊരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല. തൃശ്ശൂർ, എറണാകുളം കലക്ടർമാരോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.
അങ്കമാലിയിൽ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സതീശൻ. ദേശീയപാതയിൽ മാത്രമല്ല കുഴികൾ ഉള്ളത്. നിയമസഭയിൽ ദേശയീപാതയിലെയും പി ഡബ്ല്യു ഡി റോഡുകളിലെയും കുഴികളെ കുറിച്ച് ചർച്ച ചെയ്യണമെന്ന് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേതെന്നും സതീശൻ പറഞ്ഞു.
അങ്കമാലിയിലെ അപകടമരണം ദൗർഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. മുമ്പ് കുഴികൾ അടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ട് ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്നും സതീശൻ പറഞ്ഞു.
You must log in to post a comment.