വെബ് ഡസ്ക് :- ഷവർമ നമ്മുടെ ഭക്ഷണമല്ലെന്നും ജനങ്ങൾ കഴിക്കരുതെന്നും അഭ്യർഥിച്ച് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. കേരളത്തിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ അഭ്യർഥന. കേരളത്തിലും തമിഴ്നാട്ടിലും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ഏതാനും പേർ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനകളും പുരോഗമിക്കുകയാണ്.‘ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥാ സാഹചര്യങ്ങളാൽ പാശ്ചാത്യ രാജ്യങ്ങളിലാണ് അതു അനുയോജ്യമാവുക. അവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്കു പോകാറുണ്ട്. ഭക്ഷണം[the_ad_placement id=”adsense-in-feed”] പുറത്തുവച്ചാൽപ്പോലും കേടായെന്നു വരില്ല. മാംസത്തെ സംബന്ധിച്ച്, ശരിയായ തണുപ്പിൽ സൂക്ഷിച്ചില്ലെങ്കിൽ കേടുവരാനിടയുണ്ട്. ഇങ്ങനെ കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും’– സുബ്രഹ്മണ്യൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
രാജ്യത്തെ ഷവർമ കടകളിൽ ശരിയായ സംഭരണ സൗകര്യങ്ങളില്ലെന്നും പൊടിയും മറ്റും നേരിട്ടു വീഴുന്നവിധത്തിൽ വൃത്തിഹീനമായി പുറത്താണു മാംസം പ്രദർശിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുവാക്കൾക്ക് ഇഷ്ടമാണെന്ന കാരണത്താൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണു വിൽപന. കച്ചവടചിന്ത മാത്രമേ മിക്ക കടക്കാർക്കുമുള്ളൂ. പരാതികളെ തുടർന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നിർദേശിച്ചു. ആയിരത്തോളം കടകൾ അടപ്പിക്കുകയോ അപിഴ ചുമത്തുകയോ ചെയ്തു. പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

You must log in to post a comment.