കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയ്യാറാക്കണം. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കോവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണത്തിലെ നടപടികൾ ലഘൂകരിക്കണം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്ചയാണ്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12ആം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാം. 

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൌജന്യമായി വാക്സിന്‍ നല്‍കണമെന്ന ഉത്തരവിന് ശേഷം സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാന ഉത്തരവാണിത്. നാല് ലക്ഷത്തിനടുത്ത് ആളുകള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ക്ക് ധനസഹായം നല്‍കാനുള്ള സാമ്പത്തികസ്ഥിതി രാജ്യത്തിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. പ്രകൃതി ദുരന്തമായി കോവിഡിനെ കാണാന്‍ കഴിയില്ലെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍ കേന്ദ്രത്തിന്‍റെ വാദം കോടതി പരിഗണിച്ചില്ല. നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കണം എന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ആറ് ആഴ്ചക്കകം തുക നിശ്ചയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. 

Leave a Reply