കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
‘സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും.സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തി അമിത ലാഭം കൊയ്യാൻ ആരേയും അനുവദിക്കില്ല’, കളക്ടർ പറഞ്ഞു.രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാര്യം ഉറപ്പു വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.