കോണ്‍ഗ്രസിന്‍റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് ലീഗ് മുഖപത്രം

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെയും കേരളത്തില്‍ പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കാന്‍ വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. എ.ഐ.സി.സിയെയും കെ.പി.സി.സിയെയും ‘അനിശ്ചിതത്വത്തിന്‍റെ വില’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശിക്കുന്നത്. പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ അനിശ്ചിതത്വം പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.ഏറെ നാളായി കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന ദേശീയ നേതാക്കള്‍ പരസ്പരം ഭിന്നത തുറന്നു പറയുന്നു. നേതൃത്വത്തിനെതിരെ 23 മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു.ഇവരില്‍ മുന്‍ കേന്ദ്ര മന്ത്രിമാരും രാജ്യസഭാംഗങ്ങളുമായിരുന്ന ഗുലാം നബി ആസാദും കപില്‍ സിബലും ഉള്‍പ്പെടുന്നു. ഭരണവിരുദ്ധ വികാരം കത്തിനില്‍ക്കുമ്ബോള്‍ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചത് പ്രതിപക്ഷ ധര്‍മ്മത്തിനും ജനാധിപത്യത്തിനും നിരക്കുന്നതല്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
മെയ് 24നും 25നും നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ട്. പിണറായി വിജയന്‍ പുതുമുഖങ്ങളെ അണിനിരത്തി‍‍യാണ് തുടര്‍ഭരണം പിടിച്ചതെന്ന് പറയുമ്ബോള്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്ബേ ജില്ലാ അധ്യക്ഷന്മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കിയതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും യുവ-പുതുനിരയെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുമ്ബില്‍ അണിനിരത്തിയത്. എന്നാല്‍, താഴേത്തട്ടിലുള്ള പ്രവര്‍ത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണം. അതിന് മാതൃക കാട്ടേണ്ടത് നേതൃതലത്തിലാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Leave a Reply