വെബ് ഡസ്ക് :-ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അടക്കം 1000 പേർക്കെതിരേയാണ് കേസെടുത്തത്
സി.പി.എം. പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട ട്വന്റി-20 പ്രവർത്തകൻ സി.കെ. ദീപുവിന് ആദരാജ്ഞലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്.
കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവർത്തകർ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
അതേസമയം തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയോട്ടിയിൽ രണ്ടിടങ്ങളിൽ വലിയ ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ക്ഷതമേറ്റതിനെത്തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. അതേസമയം, ദീപുവിന് കരൾ രോഗമുള്ളതായും റിപ്പോർട്ടിലുണ്ട്. മർദനമേറ്റ് രക്തധമനി പൊട്ടിയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചത്. കരൾരോഗം മരണകാരണമായെന്ന് പൂർണമായി പറയുന്നില്ലെങ്കിലും അതു ആരോഗ്യസ്ഥിതി ഗുരുതരമാക്കിയെന്നാണ് റിപ്പോർട്ടിലുള്ളത്.
