വിവാഹത്തിന് മുമ്പ് നവവധു ഗർഭിണി, ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ;
വിവാഹത്തിന് മുമ്പ് നവവധു ഗർഭിണിയായ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ. കരൂർ മാളിയേക്കൽ നൈസാമാണ് (47) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ പരിചയക്കാരൻ കൂടിയാണ് നൈസാം. ഇയാളുടെ ഹാർഡ് വെയർ വ്യാപാര സ്ഥാപനത്തിൽ അഞ്ചുവർഷത്തിലേറെയായി ജോലി ചെയ്തിരുന്ന യുവതിയെ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി വരികയായിരുന്നു.
നൈസാം തന്നെ മുൻകൈ എടുത്താണ് തന്റെ പരിചയക്കാരനുമായി യുവതിയുടെ വിവാഹം നടത്തിയതും. കഴിഞ്ഞ ദിവസം യുവതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വർഷങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന്റെ ചുരുളഴിയുന്നത്.ഡിസംബർ 18നായിരുന്നു യുവതിയുടെ വിവാഹം. ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ, വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.16 വയസു മുതൽ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുമ്പൊരിക്കൽ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയ നൈസാം മാസങ്ങൾക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു . ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേൽ ജോലിയിൽ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പെൺകുട്ടിയുടെ മൊഴി.ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം.
നൈസാമിനെ പ്രദേശവാസികൾ തടഞ്ഞു വച്ചു മർദ്ദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്…