25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും.ലക്ഷ്യം അടുത്ത ഇരുപത്തഞ്ച് വർഷമോ?

  തിരുവനന്തപുരം :-സത്യ പ്രതിജ്ഞ കഴിഞ്ഞു അധികാരം ഏറ്റെടുത്തു ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഇടതു പക്ഷം ലക്ഷ്യം വയിക്കുന്നത് അടുത്ത ഇരുപത്തഞ്ച് കൊല്ലത്തെ തുടർ ഭരണമോ?. തലമുറ മാറ്റവും അതാണോ സൂചിപ്പിക്കുന്നത്?. ഇന്ന് പത്ര സമ്മേളനത്തിൽ  മുഖ്യമന്ത്രിയുടെ വാക്കുകളും  ലക്ഷ്യം വയ്ക്കുന്നത് അത് തന്നെയാണ്.

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമര മുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ ജനത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ന് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സാമൂഹ്യ പുരോഗതിയുടെ അടിത്തറയാണ് ആ സര്‍ക്കാര്‍ പാകിയത്. ആ സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പിന്നീടിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സര്‍ക്കാരുകളും നാടിന് വേണ്ടി നവീന മാറ്റങ്ങള്‍ വരുത്തി. ജനത്തിന് വേണ്ടി ദീര്‍ഘകാല നയപരിപാടി ആവിഷ്കരിച്ചു. അവയുടെ തുടര്‍ച്ച ഭരണമാറ്റത്തോടെ ഇല്ലാതാവുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്.

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച്‌ നിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പരിശ്രമിച്ചത്. കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്ബരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്ബദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉല്‍പ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി..

ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി. പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് മോചിപ്പിച്ച്‌ ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി.

കെ ഫോണ്‍ പോലെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച്‌ മുന്നോട്ട് പോയി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേര്‍ന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ജനജീവിതം ലോക്ഡൗണില്‍ താളം തെറ്റു. അത് മറികടക്കാനുള്ള സാമ്ബത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികള്‍ ആദ്യം കേരളം നടപ്പാക്കി. 20000 കോടിയുടെ പാക്കേജിനും തുടര്‍ന്ന് നാട്ടിലെ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി..

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന പാരമ്ബര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. മതസൗഹാര്‍ദ്ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടമാണ്. പ്രകടന പത്രികയിലെ 600 ല്‍ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്കരിക്കാന്‍ പലതും നടന്നു. ജനത്തിന് താത്പര്യം അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘര്‍ഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടക്കാന്‍ ജാതി-മത വികാരം വലിയ തോതില്‍ കുത്തിപ്പൊക്കിയാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ ജനം തയ്യാറാകില്ല.

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാന്‍ കാരണമായത് അവര്‍ കാണിച്ച ത്യാഗപൂര്‍ണമായ രക്ഷാദൗത്യമാണ്. ജനം ജാഗ്രതയോടെ പ്രതികരിച്ചിരുന്നില്ലെങ്കില്‍ നിപ്പയെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനും ജനം പൂര്‍ണ പിന്തുണ നല്‍കി.

കൊവിഡ് കാലത്ത് കേരളം വേറിട്ടുനില്‍ക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. ജനത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്ത്. ജനത്തിനൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍പ്രവര്‍ത്തിക്കുക. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മ പദ്ധതിയാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തത്. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചത്. അവര്‍ പൂര്‍ണമായി നടപ്പാക്കി മുന്നോട്ട് പോകും.

വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ ശക്തിപ്പെടുത്തു. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്ത്രീസുരക്ഷ, എന്നിവയെ കൂടുതല്‍ ശാക്തീകരിക്കാന്‍ നടപടിയെടുക്കും. സമ്ബദ് ഘടനയിലെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ശാസ്ത്രം ഐടി, നൈപുണ്യവിദ്യ എന്നിവയെ പ്രയോജനപ്പെടുത്തി നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ മെച്ചപ്പെടുത്തു.

സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപപ്പെടുത്തും. ആധുനിക സമ്ബദ് ഘടനയിലെ മികച്ച തൊഴിലുകള്‍ സൃഷ്ടിക്കും. ആധുനികവും മികച്ച തൊഴില്‍ ശേഷിയുമുള്ള സമ്ബദ് ഘടനയുണ്ടാക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും. തൊഴിലവസരം കൂടുതല്‍ ഉറപ്പാക്കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കും.

കാര്‍ഷിക മേഖലയില്‍ ഓരോ വിളയുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം നിശ്ചയിക്കും. നെല്ലിന്റെയും പച്ചക്കറിയുടെയും ഉല്‍പ്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്ബനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. മൂല്യവര്‍ധനവിനും മാര്‍ക്കറ്റിങിനും ശ്രദ്ധ കേന്ദ്രീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആവിഷ്കരിച്ച്‌ ആസൂത്രണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും.

മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കും. കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളാകെ പരിഷ്കരിക്കും.

സംസ്ഥാനത്തെ വനഭൂമിയുടെ അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടുത്തും. 2025 ഓടെ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക ലക്ഷ്യം. മാംസം, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. ഉള്‍നാടന്‍ മത്സ്യകൃഷിയില്‍ കൃത്യമായ ലക്ഷ്യം വെച്ച്‌ മുന്നേറും. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും. വ്യവസായ വികസനം ആസൂത്രണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കും. സമ്ബൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് എല്ലാ തലത്തിലും യോജിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാധ്യത ഒരുക്കും. വ്യവസായ ഇടനാഴി, തുറമുഖം, ലോജിസ്റ്റിക്സ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ വികസനത്തിലുടെ വ്യവസായ വളര്‍ച്ച ഉറപ്പാക്കും. പരമ്ബരാഗത വ്യവസായങ്ങളുടെ നവീകരണം ശക്തിപ്പെടുത്തും. കൂടുതല്‍ മൂല്യവര്‍ധനവിനും നടപടിയെടുക്കും. ഐടി വകുപ്പ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഐടി വ്യവസായം എന്നിവ വഴി കേരളത്തില്‍ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ തൊഴില്‍ ചെയ്യാനോ ആഗ്രഹിക്കുന്നവരെ തമ്മില്‍ ബന്ധിപ്പിക്കും. ഐടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ഉപയോഗിക്കാവുന്ന മാര്‍ഗരേഖ ആറ് മാസത്തിനുള്ളില്‍ തയ്യാറാക്കും.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് ഐടി കയറ്റുമതി മൂല്യം ഇരട്ടിപ്പിക്കുക ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകള്‍ കണ്ടെത്തി നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും. വികേന്ദ്രീകൃത തൊഴിലിനും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും ഐടി അനേകം അവസരം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് കടന്നുവരാന്‍ ഇത് സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവര്‍ക്ക് അനുയോജ്യമായ തൊഴിലുമായി അവരെ ബന്ധിപ്പിക്കുന്നതിനും പ്രത്യേക പരിപാടികള്‍ നടത്തും.

രാജ്യത്തിന് അകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക് സ്ഥാപനങ്ങള്‍ സഹകരിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ അമിതാധികാര ശക്തികളും ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരം ദേശീയ തലത്തിലുള്ള നിലപാടുകള്‍ക്ക് ബദല്‍ മാര്‍ഗം മുന്നോട്ട് വെക്കും. ഓരോ വിജ്ഞാനശാഖയുടെയും കാര്യക്ഷമത ഉറപ്പാക്കും. അതിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും വകുപ്പുകളും സജ്ജമാക്കും. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന വിധത്തില്‍ ഭരണകാര്യങ്ങളില്‍ അയവ് വരുത്തും.

അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാര്‍ത്ഥികളുടെ കൈമാറ്റത്തിനുള്ള എക്സ്ചേഞ്ച് ദേശീയ അന്താരാഷ്ട്ര തലത്തില്‍ വികസിപ്പിച്ചെടുക്കും. സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമായ അധ്യയനം സംസ്ഥാനത്ത് ആവിഷ്കരിക്കാന്‍ പഠനം നടത്തും.

ഓണ്‍ലൈന്‍ കോഴ്സുകള്‍ വികസിപ്പിക്കാന്‍ അന്തര്‍ സര്‍വകലാശാല സംഘങ്ങളെ ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളുടെ പൂള്‍ ഉണ്ടാക്കും. ലൈബ്രറികളും സജ്ജമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കും.
ഓരോ കലാലയത്തിനും പ്രത്യേകം പരിപാടികള്‍ ആവശ്യങ്ങള്‍ കണക്കാക്കി തയ്യാറാക്കാം. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കും. സെക്കണ്ടറി തലം വരെ ശാസ്ത്രീയ അവബോധവും മതനിരപേക്ഷ മൂല്യങ്ങളും ഉണര്‍ത്തും വിധം പാഠ്യപദ്ധതി നവീകരിക്കും. ഏറ്റവും ആധുനികമായ ശേഷി വികസന പരിപാടികള്‍ യുവാക്കള്‍ക്ക് ലഭ്യമാക്കും.

പുതിയ സാധ്യത ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും ശേഷി വികസനത്തിന് ശ്രമിക്കും. പരിശീലനത്തെ ഇപ്പോഴുള്ള തൊഴില്‍ കമ്ബോളത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ശേഷി വികസിപ്പിക്കും. നിലവാരമുള്ള അപ്പല്ലേറ്റ് സംവിധാനങ്ങള്‍ ഒരുക്കും. തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വര്‍ധിപ്പിക്കും.
ഖരമാലിന്യ സംസ്കരണത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകും. വരുന്ന 5 വര്‍ഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കും. തിരികെ വന്ന പ്രവാസികള്‍ പുതിയ സംരംഭങ്ങള്‍ക്ക് അവസരം തേടുകയാണ്. അവര്‍ക്ക് സഹായം നല്‍കാന്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഒരുക്കും. സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ മുന്‍ഗണന നല്‍കും. ജെന്റര്‍ ബജറ്റിങ് ശക്തിപ്പെടുത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം കുറയ്ക്കാന്‍ ജനകീയ ഇടപെടലിന് രൂപം നല്‍കും. പൊതുവായ വികസനത്തിന്റെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും.

Leave a Reply