ജവാൻ റമ്മിന് പിന്നാലെ മലബാർ ബ്രാൻഡിയുമായി സർക്കാർ;
മദ്യ ഉൽപാദനത്തിനു സർക്കാരിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ബ്രാൻഡി വിപണിയിലെത്തിക്കുന്നു. മലബാർ ഡിസ്റ്റലറീസിന്റെ ‘മലബാർ ബ്രാൻഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തും.
നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മാണ് സംസ്ഥാന സർക്കാരിന്റേതായി വിപണിയിലുള്ള മദ്യം.സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാർ ഡിസ്റ്റലറീസിൽ മദ്യ ഉൽപാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്.
മദ്യ ഉൽപാദനത്തിനു സർക്കാരിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും.
കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല.ആദ്യ ഘട്ടത്തിൽ സിവിൽ ആൻഡ് ഇലക്ട്രിക് ജോലികൾ അടിയന്തരമായി പൂർത്തിയാക്കും. പ്ലാന്റ് നിർമാണം 2023 മാർച്ചിനു മുൻപ് പൂർത്തിയാക്കാനാണ് നിർദേശം.
ആദ്യ ഘട്ടത്തിൽ അഞ്ച് ഉൽപാദന ലൈനുകൾ സ്ഥാപിക്കും. മാസത്തിൽ 3.5 ലക്ഷം കേയ്സ് മദ്യം ഉൽപാദിപ്പാക്കാനാണ് ആലോചന. 20 കോടിരൂപയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ 1965ൽ ആരംഭിച്ച ചിറ്റൂർ ഷുഗർ മിൽ 2003ലാണ് പ്രവർത്തനം അവസാനിപ്പിച്ചത്.