ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ഇന്ന് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു. നേരത്തേ ഇ.ഡിക്കു മുമ്പാകെ ബിനീഷ് നൽകിയ മൊഴിയും അനൂപ് മുഹമ്മദ് നൽകിയ മൊഴിയും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്തത്. നേരത്തെ, ഒക്ടോബർ ആറിനും ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്ക് പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പല അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇതാരൊക്കെയാണ് നിക്ഷേപിച്ചതെന്ന് അനൂപിന് വ്യക്തത നൽകാനായിട്ടില്ല. പണം വന്ന വഴികളെ കുറിച്ചും ബിനീഷിന്റെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്.
നേരത്തെ, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ.ഡി ആവശ്യപ്പെട്ടിരുെന്നങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷ് വിട്ടുനിന്നിരുന്നു.