ബ്ലൂംബെർഗ് :-ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നൽകി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
യൂറോപ്പ് മേഖലയിൽ 78 മില്ല്യൺ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കൻ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറൻ പസഫിക്-ആഫ്രിക്കൻ മേഖലയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയും മധ്യേഷ്യയിൽ നിന്നാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകൾ കൂടിയതും നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് കേസുകൾ കൂടുന്നതിലേക്ക് നയിച്ചത്.
കോവിഡ് വ്യാപനം ഇതേ നിലയ്ക്ക് തുടർന്നാൽ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളിൽ അഞ്ച് ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടർ ഹാൻസ് ക്ലൂജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസുകൾ കൂടിയാൽ ആശുപത്രി സൗകര്യങ്ങൾക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.