𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

കമൽ ഹാസനു ഇന്ന് അറുപത്തിഏഴാം പിറന്നാൾ, ആശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :-ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരം ഉലക നായകന്‍ കമല്‍ ഹാസന്റെ 67-ാം ജന്മദിനത്തില്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ എന്ത് ആവശ്യത്തിനും താങ്കള്‍ കൂടെ നിന്നിട്ടുണ്ടെന്നും. താങ്കള്‍ സിനിമാ സാംസ്‌കാരിക മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ വാക്കുകള്‍ക്ക് അപ്പുറമാണെന്നും മുഖ്യമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.

ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവര്‍ത്തകരുമെല്ലാം.
സമൂഹമാധ്യമങ്ങളില്‍ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്. ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമല്‍ഹാസന്‍ വേഷമിട്ടത്.
നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 1959 ആഗസ്ത് 12 നായിരുന്നു കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂര്‍ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരവും കമലഹാസനെ തേടിയെത്തി.

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഡാന്‍സര്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് കമല്‍ ഹാസന്റേത്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും കമല്‍ഹാസന്‍ തന്റ് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
നാലു തവണയാണ് ദേശീയ പുരസ്‌കാരം കമലിനെ തേടിയത്. മൂന്‍ട്രാം പിറൈ, നായകന്‍, തേവര്‍ മകന്‍, ഇന്ത്യന്‍ എന്നീ ചിത്രങ്ങളിലെല്ലാം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമല്‍ സ്വന്തമാക്കി. 1990ല്‍ പത്മശ്രീയും 2014ല്‍ പത്മഭൂഷണും നല്‍കി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചു.