തിരുവനന്തപുരം :ഒമിക്രോൺ സാഹചര്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗം വിലയിരുത്തും. വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചർച്ചയാകും. തിയേറ്ററിൽ പ്രവേശിപ്പിക്കാവുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്തെങ്കിലും അംഗീകരിച്ചിരുന്നില്ല.
ക്രിസ്തുമസ്, ന്യൂ ഇയർ പശ്ചാത്തലത്തിൽ മരക്കാർ അടക്കം ബിഗ്ബജറ്റ് ചിത്രങ്ങൾ വരാനിരിക്കുന്നതും യോഗം പരിഗണിക്കും. കൊവിഡ് പുതിയ വകഭേദം ഒമിക്രോൺ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും.
ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്‍റീൻ നിർബന്ധമാണ്.
പോസിറ്റീവായാൽ ക്വാറന്‍റീൻ നീട്ടും. പ്രത്യേക വാർഡിലേക്ക് മാറ്റും. ഒമിക്രോൺ വേരിയന്‍റ് ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തും. വളരെ കൂടുതൽ റിസ്ക് ഉള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ അഞ്ച് ശതമാനം പേർക്ക് റാൻഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസിറ്റീവല്ല.
96.05% പേരാണ് സംസ്ഥാനത്ത് വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചത്. 65 ശതമാനത്തിലധികം പേർ രണ്ടാം ഡോസ് വാക്സീനും സ്വീകരിച്ചു. വാക്സീൻ എടുക്കുന്നതിൽ ചിലരെങ്കിലും കാലതാമസം വരുത്തുന്നുണ്ട്. രണ്ടാം ഡോസ് വാക്സീനും സ്വീകരിക്കുക എന്നത് രോഗപ്രതിരോധത്തിൽ നിർണായകമാണ്. താഴേത്തട്ടിലുള്ള ആരോഗ്യപ്രവർത്തകരെ അടക്കം നിയോഗിച്ച് വാക്സിനേഷൻ ഊർജിതമാക്കാൻ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു